ന്യൂഡൽഹി> അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്ഡുകള് രാഷ്ട്രപതി ദ്രൗപതി മുര്മു ഡല്ഹിയില് വിതരണം ചെയ്തു. ഫീച്ചര് ഫിലിം വിഭാഗത്തില് 31 വിഭാഗങ്ങളിലും നോണ് ഫീച്ചര് വിഭാഗത്തില് 23 വിഭാഗങ്ങളിലുമാണ് പുരസ്കാരം വിതരണം ചെയ്തത്.
മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം ‘ഹോം’ നേടി. തെലുങ്ക് സൂപ്പര്താരം അല്ലു അർജുനാണ് മികച്ച നടൻ (പുഷ്പ). അലിയ ഭട്ടും (ഗംഗുഭായ് കത്ത്യാവാഡി) കൃതി സനോണും(മിമി) നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മറാത്തി ചിത്രം ‘ഗോദാവരി’ ഒരുക്കിയ നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ.
ഹോം’ സിനിമയിലെ പ്രകടനത്തിന് ഇന്ദ്രൻസിന് ജൂറിയുടെ പ്രത്യേകപരാമർശമടക്കം എട്ട് പ്രധാന പുരസ്കാരങ്ങള് മലയാള സിനിമ നേടി. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം മലയാളിയായ ഷാഹി കബീര് നേടി .മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാന്’ ചിത്രത്തിലൂടെ വിഷ്ണു മോഹന് സ്വന്തമാക്കി. മികച്ച മലയാള ചിത്രവും റോജിന് തോമസ് സംവിധാനം ചെയ്ത ‘ഹോം’ ആണ്.
നോണ് ഫീച്ചര് വിഭാഗത്തില് മലയാളത്തിന് രണ്ട് പുരസ്കാരങ്ങള് ആണ് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില് ഗോകുലം ഗോപാലനാണ് മൂന്നാം വളവ് നിര്മ്മിച്ചത്. ജൂറിയുടെ മുക്തകണ്ഠമായ പ്രശംസ നേടിയാണ് മൂന്നാം വളവ് പുരസ്കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രപതി ദ്രൗപതി മുര്മുവില് നിന്ന് ഗോകുലം ഗോപാലന് പുരസ്കാരം ഏറ്റുവാങ്ങി. നോണ് ഫീച്ചര് വിഭാഗത്തില് മികച്ച ആനിമേഷന് ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ്.
from Cinema || Deshabhimani Online News https://ift.tt/X2belgc
via IFTTT